Tuesday, 2 August 2011

നഗരവീഥിയുടെ കാവല്‍ക്കാരന്‍

തിരക്കു നിറഞ്ഞ ആ നഗരവീഥിയുടെ കാവല്‍ക്കാരന്‍ ആയി അയാള്‍ സ്വയം സങ്കല്പ്പിച്ചു. താന്‍ എന്നും ഇരിക്കുന്ന കടത്തിണ്ണക്ക്  മുന്നിലൂടെ കടന്നു പോകുന്ന മനുഷ്യരുടെയും, മൃഗങ്ങളുടെയും, വാഹനങ്ങളുടെയും കണക്ക് അയാള്‍ കൃത്യമായി സൂക്ഷിച്ചു. കത്തിക്കീറുന്ന  ഉച്ചവെയിലില്‍ കണ്ണുകള്‍ അടഞ്ഞു പോകാതെ അയാള്‍ ശ്രദ്ധിച്ചു. മുന്നില്‍ കാണുന്ന ഓരോ മണ്‍തരിയെയും  അയാള്‍ സ്വന്തം ഹൃദയത്തിന്‍റെ അതിഥികള്‍ ആക്കി. തന്‍റെ മുന്നിലുള്ള വഴിയില്‍ ലോകത്തെ കണ്ടു കൊണ്ട് വര്‍ഷങ്ങളോളം ഇരുന്നപ്പോള്‍ താടി നരച്ചു തുടങ്ങിയതോ, കാലുകള്‍ ശുഷ്കിച്ചു തുടങ്ങിയതോ അയാള്‍ അറിഞ്ഞില്ല. ഇരിക്കുന്ന കോണ്‍ക്രീറ്റ് പടിയിലെ പായലുകള്‍ കൈകളിലേക്കും കാലുകളിലേക്കും പടരുന്നത്‌ ശ്രദ്ധിക്കാന്‍ ആ തിരക്കു പിടിച്ച റോഡിലെ അന്തമില്ലാത്ത വാഹനങ്ങള്‍ അയാള്‍ക്ക്‌ അവസരം കൊടുത്തില്ല. അവസാനം, പ്രായം അയാളുടെ കണ്ണുകളിലേക്കും മസ്ഥിഷ്ക്കത്തിലെക്കും പടര്‍ന്നു കയറിയതും, ആ ശരീരം നിശ്ചലമായതും ആരും അറിഞ്ഞില്ല. ആ റോഡിലെ തിരക്കു പിടിച്ച വാഹനങ്ങള്‍ക്ക് അതിനു സമയം ഇല്ലായിരുന്നുവത്രേ ! എന്നാല്‍, കാവല്‍ക്കാരന്‍ ഇല്ലാത്ത ആ നഗര വീഥിയെ ഓര്‍ത്തു അയാളുടെ തുടിപ്പ് നിന്ന ഹൃദയം മാത്രം വേദനിച്ചു..